ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിലൂടെ വിശ്വാസത്തിനും വിശ്വാസികൾക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.
മതനിരപേക്ഷതയുടെ വക്താവായിരുന്ന ബാവ ആലംബഹീനരേയും പാവപ്പെട്ടവരെയും സംരക്ഷിക്കുകയും അവർക്കുവേണ്ടി കാരുണ്യ പദ്ധതികൾ നടപ്പാക്കുകയും ചെയ്ത മനുഷ്യ സ്നേഹിയായിരുന്നു. നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിൻ്റെത്. ഇടവക ഭരണത്തിൽ സ്ത്രീകൾക്ക് പ്രാധിനിത്യം നൽകി സമത്വം എന്ന ആശയം നടപ്പാക്കി എന്നതാണ് അദ്ദേഹത്തിൻ്റെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം. അദ്ദേഹത്തിൻ്റെ ദേഹ വിയോഗത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനവും വ്യക്തി പരമായി ഞാനും പങ്ക്ചേരുന്നു എന്ന് അദ്ദേഹം പറഞ്ഞു.


