പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ നവംബര്‍ രണ്ടിന് കോടതി വിധി പറയും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അമ്മ നാട് നീളെ കുഞ്ഞിനെ തേടി അലഞ്ഞത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അനുപമയുടെ പരാതി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. കുഞ്ഞിനെ കൊലപ്പെടുത്താനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കള്‍ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. കേസിന്റെ വാര്‍ത്താ പ്രാധാന്യം കോടതി പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഇതിനിടെ ദത്തെടുക്കല്‍ വിവാദം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി സംസാരിക്കുന്നതിനിടെയാണ് ദത്ത് വിഷയവും എംഎല്‍എ റോജി എം ജോണ്‍ പരാമര്‍ശിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും അനുപമ വിഷയത്തില്‍ മൗനം പാലിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.