തിരുവനന്തപുരം വെഞ്ഞാറമൂടിൽ നടന്ന കൂട്ട കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിയുടെ ബന്ധു. അഫാൻ സൈലന്റാണെന്നും നാട്ടുകാർക്കെല്ലാവർക്കും അറിയാവുന്നതാണെന്നും മാതൃസഹോദരനായ ഷെമീർ പറഞ്ഞു. നല്ല പയ്യനായിരുന്നുവെന്ന് ഷെമീർ പറയുന്നു. ചികിത്സയിൽ കഴിയുന്ന ഷെമിയെ നേരിൽ കണ്ടുവെന്ന് ഷെമീർ പറഞ്ഞു.
അഫാന്റെ ആക്രമണത്തിൽ നിന്ന് മാതാവ് ഷെമി മാത്രമായിരുന്നു രക്ഷപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷെമി ചികിത്സയിൽ കഴിയുകയാണ്. ഷെമിയോട് സംസാരിച്ചെങ്കിലും സംസാരം തിരിയുന്നില്ലെന്ന് ഷെമീർ പറഞ്ഞു. ഷെമി മക്കളെ തിരക്കിയെന്നും അദേഹം പറഞ്ഞു. ആകെ തളർന്ന് കിടക്കുകയാണെന്നും അദേഹം പറയുന്നു.
ഒരുപാട് മുറിവുണ്ട്. ആരോഗ്യ പ്രശ്നം ഇപ്പോഴുമുണ്ടെന്നും തലേ ദിവസവും വിശേഷം തിരക്കി പ്രതി അഫാൻ മെസേജ് അയച്ചിരുന്നതായും മാതൃസഹോദരൻ പറയുന്നു. കുടുംബത്തിന് ചെറിയ കടങ്ങൾ മാത്രമാണുള്ളതെന്നും ഷെമീർ വ്യക്തമാക്കി. അഫാൻ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത് മാതാവ് ഷെമിയെയായിരുന്നു. ഷെമിയുടെ കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിക്കുകയായിരുന്നു പ്രതി. തലയിടിച്ച് ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടെന്ന് കരുതി മുറിയിലിട്ട് പൂട്ടിയാണ് അഫാൻ മറ്റ് കൊലപാതകങ്ങൾ നടത്തിയത്.
പ്രതിയുടെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്. ആദ്യം കൊലപ്പെടുത്തിയത് പിതൃമാതാവ് സൽമബീവിയെയാണ്. തുടർന്ന് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. തുടർന്ന് വീട്ടിലെത്തിയ അഫാൻ പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവിരുത്തി കൊലപ്പെടുത്തി. സഹോദരനെയാണ് അവസാനം കൊലപ്പെടുത്തിയത്.