നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കുമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് നടന് ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ദിലീപിന്റെ ആരോപണം. വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്ന് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിനെ ഇടപെടുത്തിയതിനാല്‍ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്ക്കുന്ന ഫോട്ടോ അന്വേഷണ സംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ് മൂലത്തില്‍ പറയുന്നു.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേര് ക്രൈംബ്രാഞ്ചിന് മുമ്പില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാന്‍ അനുമതി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യം ചെയ്യല്‍.
ദിലീപിന് പുറമേ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും ഇത് നിരാകരിച്ച കോടതി, പ്രതികളെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു.
അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാവും ഇന്നത്തെ ചോദ്യംചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്.
ബാലചന്ദ്രകുമാര്‍ നല്കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ആദ്യഘട്ടത്തില്‍ പ്രതികളെ ഓരോരുത്തരെയായി ചോദ്യംചെയ്യലിന് വിധേയമാക്കും. അതിന് ശേഷം പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപടക്കമുള്ള പ്രതികളെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.
ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ കണ്ട വിഐപി ദിലീപിന്റെ സുഹൃത്തായ ശരത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശരത്തിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശരത്തിനെ ഈ ദിവസങ്ങളില്‍ ചോദ്യംചെയ്യില്ല. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ വ്യാഴാഴ്ച പ്രോസിക്യൂഷന് കൈമാറണം.
അറസ്റ്റ് ഒഴിവാക്കണമെന്നും എത്ര ദിവസം വേണമെങ്കിലും ചോദ്യംചെയ്യലിനായി ഹാജരാകാമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കേസില്‍ ഒരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.