മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശിവശങ്കറാണ് തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് നിയന്ത്രിച്ചിരുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല, ലൈഫ് മിഷന്, കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ശിവശങ്കര്‍ കമ്മീഷന് കൈപറ്റിയിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ നീക്കങ്ങള്‍ ദുരദ്ദേശപരമാണെന്നാണ് ഇഡി വാദിച്ചത്. ഇഡിക്കെതിരെ ഇന്നലെ ശിവശങ്കര്‍ ഉയര്‍ത്തിയ വാദങ്ങളും കോടതി തള്ളി.
ഇഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് താന്‍ നിരസിച്ചതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നും എം. ശിവശങ്കര്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലോക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഇഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസന്വേഷിക്കുന്നതെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.
എന്നാല്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് സ്വപ്ന എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടന്ന് ഇഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ ഇഡി മുദ്രവെച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്.