കൊച്ചി: മാസപ്പടി വിവാദത്തില്‍ ഹര്‍ജി അവസാനിപ്പിക്കാന്‍ അനുമതി തേടി പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ അഭിഭാഷകന്. ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ കുടുംബത്തിന് താല്പര്യമില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി കേസ് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയാണ് ഗിരീഷ് ബാബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അടുത്തിടെ കുടുംബം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അഭിഭാഷകന് മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ചിരുന്നത്. അഴിമതി നിരോധന നിയമ പ്രകാരം കേസില്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ ഗിരീഷ് ബാബു നല്കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആദായ നികുതി ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയില്‍ പരാതിക്കാരന്റെ വാദം പൂര്‍ത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലന്‍സ് കോടതി തീരുമാനമെടുക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. അതേസമയം വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പരിഗണിക്കേണ്ട ദിവസം രാവിലെ ഗിരീഷ് ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാത്യ കുഴല്നാടന് എംഎല്‍എ വിജിലന്‍സിന് പരാതി നല്കി. സംഭവത്തില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴല്നാടന് പരാതി നല്‍കിയത്.
അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്നാടന് പറഞ്ഞു. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പ്രതികരിച്ചില്ലെന്നും കുഴല്നാടന് പറഞ്ഞു.
‘പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. അത് ഞങ്ങള്‍ തെളിയിക്കും. തന്റെ നിയമപോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ട്’- മാത്യു കുഴല്നാടന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം ?കൈപ്പറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിരവധി കമ്പനികളില്‍ നിന്ന് മുഖ്യമന്ത്രി ഇത്തരത്തില്‍ പണം വാങ്ങിക്കൊണ്ടിരിക്കുന്നു. വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്കിയതാണോ പണം?, പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന് തന്നെയാണ്.’- വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘രാഷ്ട്രീയത്തില്‍ സുതാര്യത ഇല്ലാത്ത പ്രവര്‍ത്തങ്ങള്‍ മാറണം. അതിനൊരു മാതൃയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കാനുള്ള അവസരമായി ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നല്‍കേണ്ട വിജിലന്‍സിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. എന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അന്വേഷണം നിയമ വിരുദ്ധവും, അധികാര ദുര്‍വിനിയോഗവുമാണ്. വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ട, ഏത് അന്വേഷണത്തെയും നിയമപരമായി നേരിടും’- മാത്യു കുഴല്നാടന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.