എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളില്‍ ദുരുഹതയുണ്ടെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നത്. സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
എകെജി സെന്റര്‍ ആക്രമണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി പ്രതിയുടെയും, പ്രതിയെ സഹായിച്ച ആളുകളുടെയും അറസ്റ്റെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
പ്രതിയെന്ന് സംശയിക്കുന്ന ആള് നിലവില്‍ നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രതി വിദേശത്തേക്ക് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. പ്രതിപക്ഷ യുവജന സംഘടനയുടെ ജില്ലാ നേതാവാണ് അക്രമിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 30ന് അര്‍ദ്ധരാത്രിയായിരുന്നു എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വെടിക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വീര്യം കുറഞ്ഞതും, ശബ്ദം കുറഞ്ഞതുമായ രാസവസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
പരിശോധിച്ച ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു.
സംഭവത്തിന് പിന്നാലെ എകെജി സെന്ററിന് മുന്നില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചര്‍ച്ചയായി. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെയാണ് പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.