ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് പ്രതികളെ നേരത്തെ അറിയാമായിരുന്നു എന്ന് യു.പി പൊലീസ്. പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു എന്ന് ഗ്രാമത്തലവന്. എന്നാല്‍ ഇരു കണ്ടെത്തലുകളെയും പെണ്‍കുട്ടിയുടെ കുടുംബം തള്ളി. കേസില്‍ സാക്ഷികളുടെ സുരക്ഷ അടക്കമുളള വിഷയങ്ങള്‍ സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഹാഥ്റാസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള കെ.യു.ഡബ്യൂ.ജെ ഹരജിയും ഇന്ന് സുപ്രീംകോടതിയില്‍.
ഹാഥ്റാസ് കേസില്‍ പെണ്‍കുട്ടിക്ക് പ്രതികളെ അറിയാമായിരുന്നു എന്നും ജാതി വിഷയത്തേക്കാള്‍ മറ്റ് വിഷയങ്ങള്‍ പരിശോധിക്കാനുണ്ടെന്നുമാണ് യു.പി പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള സിമ്മില്‍ നിന്ന് പ്രതി സന്ദീപ് താക്കൂറിന് 2019 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പോയ 104 കോളുകള്‍ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തു. പ്രതിയും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നു എന്നും മധ്യസ്ഥത വഹിക്കാന്‍ നാല് മാസം മുമ്പ് തന്റെ മുന്നില്‍ എത്തിയിരുന്നു എന്നും ഗ്രാമത്തലവന് പ്രതികരിച്ചു.
ഇക്കാര്യങ്ങളെല്ലാം പെണ്‍കുട്ടിയുടെ കുടുംബം തള്ളി. വീട്ടില്‍ ഒരു ഫോണാണ് ഉള്ളത്. പൊലീസ് തെളിവുണ്ടെങ്കില്‍ ഹാജരാക്കണം. മറ്റൊരിടത്തേക്ക് കുടില്‍ വെച്ച് മാറാന്‍ ആഗ്രഹിക്കുന്നു. അടുത്ത തലമുറയിലും സമാനസംഭവം ആവര്‍ത്തിച്ചേക്കാമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കുടുംബത്തിന്റെ സുരക്ഷക്ക് വീടിന് മുന്നില്‍ കാമറയും വിസിറ്റേഴ്സ് ബുക്കും സ്ഥാപിച്ചു. ഇക്കാര്യങ്ങളും സാക്ഷികളുടെ സുരക്ഷ, കുടുംബം അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.