തിരുവനതപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കണ്ടെത്തിയെന്നും കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭാ സമ്മേളനത്തിൽ എം.ൽ.എ. ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയത്തിലാണ് മുഖ്യമന്ത്രി കേസിനാസ്പദമായ വിവരങ്ങൾ മറുപടിയായി പറഞ്ഞത്. കവർച്ച നടന്ന കാറിൽ നിന്ന് മൂന്നര കോടി രൂപ കണ്ടെത്തിയിട്ടുണ്ടെന്നും, ഇതുവരെ 96 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കേസ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 20 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇനിയും പ്രതികൾ കൂടാൻ സാധ്യത ഉണ്ടെന്നും കേസിലെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, കഴിഞ്ഞ ഒന്നാം തിയതി ഇത് സംബന്ധിച്ച വിവരങ്ങൾ അവർക്ക് കൈമാറിയതായിയും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തിലേക്ക് വൻ തോതിൽ പണം കൊണ്ടുവന്നതായും 10 കോടി രൂപ വന്നത് കർണാടകയിൽ നിന്നാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണായുധം കള്ളപ്പണമാണ്. മുന്നണിയിൽ ആളെ ചേർക്കുന്നതിന് വരെ കള്ളപ്പണം ഇവർ ഒഴുക്കാറുണ്ടെന്നും. കേസിൽ സർക്കാർ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ അതിന് അവസരമുണ്ടാകുന്നതിന് മുൻപ് അന്വേഷണം ഊർതമാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.