പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് എസ് സുചിത്രന്‍ (32), ജില്ലാ കാര്യകാര്യ ദര്‍ശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് പി. കെ ചള്ള ആര്. ജിനീഷ് എന്ന കണ്ണന് (24) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, സഹായം, കുറ്റകൃത്യം ഒളിപ്പിയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. സുബൈറിനെ കൊലപ്പെടുത്താന്‍ സഞ്ജിത് മരിച്ച് 11 ദിവസത്തിനകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇന്ന് മൂന്നു പേരെ കൂടി പിടികൂടിയതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
അതേസമയം, ആര്.എസ്.എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ ഇന്നലെ ഒരാള്‍കൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയെയും സഹായികളായ അബ്ദുള്‍ നാസര്‍, ഹനീഫ, കാജാ ഹുസൈന് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. മറ്റുപ്രതികളെ ബൈക്കുകള്‍ പൊളിച്ചു മാറ്റിയ ഓങ്ങല്ലൂരിലെ വര്‍ക്ക് ഷോപ്പില്‍ തെളിവെടുപ്പിനായി കൊണ്ടു പോവുകയും ചെയ്തിരുന്നു. തെളിവെടുപ്പില്‍ പൊളിച്ചു മാറ്റിയ ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് ലഭിച്ചു.
ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ് ആര്.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. ഏപ്രില്‍ 15ന് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.


