സംസ്ഥാനത്ത് സൈബര്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ കേരള പോലീസിന് കീഴില്‍ ആരംഭിച്ച സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി വിങ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. 2021 ജൂണിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് പരിഗണനയിലാണെന്ന് പ്രഖ്യാപിച്ചത്.
സൈബര്‍ പോലീസ് സ്റ്റേഷന്, ഹൈടെക് സെല്‍, സൈബര്‍ ഡോം തുടങ്ങിയവ ഡിവിഷന് കീഴിലാക്കാനായിരുന്നു പദ്ധതി. പോലീസ് ആസ്ഥാനമാണ് പ്രവര്‍ത്തനകേന്ദ്രമായി തിരഞ്ഞെടുത്തത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കംമ്പ്യൂട്ടര്‍ ടെക്നോളജിയെ ഡിവിഷന് കീഴിലാക്കാനും തീരുമാനിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് പരിഗണിച്ചാണിത്. ഓണ്‍ലൈന്‍ പോണോഗ്രഫി, ഗെയിം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായിരുന്നു.
കേരള പോലീസിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. 2022 സെപ്തംബര്‍ വരെ 611 സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2310 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2018ല്‍ 340, 2019ല്‍ 307, 2020ല്‍ 426, 2021ല്‍ 626 എന്നിങ്ങനെയാണ് കേസുകള്‍.
കൊവിഡ് ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സൈബര്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളും നഗ്ന ചിത്രങ്ങളും മറ്റും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുമാണ് ഇവയില്‍ കൂടുതല്‍.
എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷനുകളുണ്ടെങ്കിലും ജില്ലയുടെ മൊത്തം സൈബര്‍ കേസുകളുമായി ബന്ധപ്പെട്ടവയാണ് ഇവിടെ പരിഗണിക്കുന്നത്. ദിനംപ്രതി നിരവധി പരാതികളാണ് ഇവിടെയെത്തുന്നത്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ അന്വേഷണം നടത്താന്‍ പോലും പറ്റുന്നില്ല.


