രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ കവരത്തി പോലീസ് ഐഷ സുൽത്താനയെ വിട്ടയച്ചിരുന്നു. നാളെ ഐഷയും അവരുടെ അഭിഭാഷകനും കൊച്ചിയിലേക്ക് മടങ്ങിയേക്കും.
ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഹർജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹപരാമർശം നടത്തുകയായിരുന്നു എന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ വാദം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഐഷ സുൽത്താന കവരത്തി പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ ദ്വീപിലെത്തിയ ഐഷ ക്വാറൻ്റീൻ നിയമ ലംഘനങ്ങൾ നടത്തി എന്ന് ആരോപിച്ച് ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ രേഖകൾ സമർപ്പിച്ചിട്ടുണ്ട്.


