മുംബൈ: വൈവാഹിക ജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക വേഴ്ച നിയമവിരുദ്ധമായി കാണാനാകില്ലെന്ന് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി. നിര്‍ബന്ധിത ലൈംഗിക ബന്ധം മൂലം അരയ്ക്ക് താഴെ തളര്‍ന്നെന്ന യുവതിയുടെ പരാതിയിലാണ് കോടതി വിധി. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജശ്രീ ജെ ഘരത് ആണ് കേസില്‍ വിധി പറഞ്ഞത്.
യുവതിക്ക് പക്ഷാഘാതം വന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിന് ഭര്‍ത്താവും കുടുംബവും ഉത്തരവാദികളാണ് എന്നു പറയാനാവില്ല.കേസിൻ്റെ സ്വഭാവമനുസരിച്ച് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കേണ്ടന്നും കോടതി കൂട്ടി ചേര്‍ത്തു. അന്വേഷണത്തോട് ഭര്‍ത്താവും കുടുംബവും സഹകരിക്കണം എന്നായിരുന്നു കോടതി ഉത്തരവ്.
2020 നവംബറിലായിരുന്നു ദമ്പതികളുടെ വിവാഹം. തൻ്റെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും ഇതാണ് അരയ്ക്കു താഴെ തളരാന്‍ കാരണമെന്നുമാണ് യുവതി പറയുന്നത്. ഭര്‍തൃമാതാവ് തനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവർ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ ഭര്‍ത്താവ് നിഷേധിക്കുകയാണുണ്ടായത്.