തൻ്റെ ഏറ്റവും പുതിയ പ്രോജക്ടിനെപ്പറ്റി മനസുതുറന്ന് നടന് പൃഥ്വിരാജ്. ബ്രഹ്മാണ്ഡ ചിത്രമായ കാളിയനെപ്പറ്റിയുളള പ്രതീക്ഷകളാണ് താരം പങ്കുവച്ചത്. മനസില്‍ ഭയങ്കരമായി താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ് കാളിയന്റേത് എന്നാണ് നടന് പൃഥ്വിരാജ് പറഞ്ഞത്.
തുടക്കം മുതല്‍ അവസാനം വരെ തനിക്ക് പറയാന്‍ സാധിക്കുന്ന സ്ക്രിപ്റ്റാണ്. പക്ഷേ വളരെ വലിയ സിനിമയാണ്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും നടന് പറയുന്നു. തുടങ്ങിയാല്‍ നിര്‍ത്താതെ ഷൂട്ട് ചെയ്യുവാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ സിനിമയുടെ ഷൂട്ട് ആരംഭിക്കുകയുളളൂ. അതുകൊണ്ട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോൾ മാത്രമേ വര്‍ക്ക് തുടങ്ങുകയുള്ളെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന് പറയുന്നത്. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയന്. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ എല്ലാരും അറിയാതെ പോയി.
പൃഥ്വിരാജാണ് കാളിയനായി ചിത്രത്തിന്റെ ടൈറ്റില്‍ റോളിലെത്തുന്നത്. തമിഴ് നടന് സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ബി ടി അനില്‍കുമാറാണ്. സുജിത് വാസുദേവാണ് ക്യാമറ. ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതം.


