കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ക്രമം മാറിയേക്കും. ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കാനാണ് ധാരണ. ഗോള്‍ഡന്‍ കായലോരവും ജെയ്ന്‍ കോറലും ആയിരിക്കും ആദ്യം പൊളിക്കുക. ഇക്കാര്യത്തില്‍ മന്ത്രിതല ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചെന്ന് സമരസമിതി അറിയിച്ചു. നേരത്തെ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ആദ്യം പൊളിക്കുമെന്നായിരുന്നു അറിയിപ്പ്. നാളെ ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റി യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. അതേസമയം മരട് ഫ്ലാറ്റ് പരിസരത്ത് നിരാഹാര സമരം തുടരുന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി എസി മൊയതീൻ അറിയിച്ചു.
ജനവാസകേന്ദ്രങ്ങളിലെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കരുതെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനം വന്നതിന് ശേഷമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീടുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അനുസരിച്ചുള്ള തുക നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരുക്കുന്നത്. സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമർപ്പിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ 9 ദിവസം ശേഷിക്കെ സ്ഫോടനത്തിന് മുൻപുള്ള സുരക്ഷാ മുൻകരുതൽ ജില്ലാ ഭരണകൂടം തുടങ്ങി . ഐ.ഒ.സിയുടെ ഇന്ധന പൈപ്പുകൾ മണൽ ചാക്കുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്ന ജോലിയാണ് തുടങ്ങിയത്.