ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സൈനികരുടെ മരണത്തിനു കാരണമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. രാവിലെ നടന്ന ആക്രമണത്തിൽ നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു. പുല്‍വാമയിലെ പിങ്ഗ്ലന മേഖലയിൽ ജയ്ഷെ മുഹമ്മദ് ഭീകരരുമായിട്ടായിരുന്നു ആക്രമണം.

പാക്ക് ഭീകരനായ കംമ്രാനാണ് ഭീകരാക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. കംമ്രാനൊപ്പം പ്രാദേശിക ഭീകരൻ ഹിലാലും കൊല്ലപ്പെട്ടിട്ടുണ്ട്. ചാവേറിനു ബോംബ് നിര്‍മിച്ചു നല്‍കിയത് കംമ്രാനാണെന്നാണ് നിഗമനം. അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേജര്‍ വി.എസ്. ധൗന്ദിയാല് (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്), അജയ് കുമാര്‍ (മീററ്റ്), ഹരി സിങ് (ഹരിയാന) എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. 55 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിൽപ്പെട്ട സൈനികരാണു മരിച്ചത്.

പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ അതിർത്തിയിൽ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. പരിശോധന തുടരുന്നതിനിടെയാണ് ഇന്നും സൈനികർക്കെതിരെ ആക്രമണമുണ്ടായത്.


