അടിയന്തര പ്രമേയത്തിന് മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പരാമർശത്തിൽ നിയമസഭയിൽ ബഹളം. മന്ത്രിക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. പിണറായി വിജയനെ പോലെയൊരു സീനിയർ അംഗത്തിന്റെ പരാമർശം ശരിയായില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രി സംസാരിക്കുമ്പോൾ മറ്റൊരു മന്ത്രി ഇടപെട്ടതാണ് ചൂണ്ടിക്കാട്ടിയതെന്നും മന്ത്രിയെ അപമാനിച്ചത് ഭരണപക്ഷം ആണെന്ന് പിണറായി വിജയൻ പറഞ്ഞു.
സീനിയർ അംഗമായ പ്രതിപക്ഷ നേതാവ് അങ്ങനെ പറയാൻ പാടില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു. ഫിഷറീസ് മന്ത്രി കഴിവുള്ള ആളാണെന്നാണ് തന്റെ അഭിപ്രായമെന്ന് പിണറായി വിജയൻ വിശദമാക്കി. മറിച്ച് ഒരു അഭിപ്രായം തനിക്കില്ലെന്നും മന്ത്രി സംസാരിക്കുമ്പോൾ മറ്റൊരു മന്ത്രി ഇടപെട്ടതാണ് ചൂണ്ടിക്കാട്ടിയതെന്നും അദേഹം പറഞ്ഞു. സാധാരണ ഒരു മന്ത്രി സംസാരിച്ച ഇരുന്ന ശേഷമാണ് മറ്റൊരു മന്ത്രി സംസാരിക്കുന്നത്. അതാണ് ചൂണ്ടിക്കാട്ടിയതെന്ന് അദേഹം വ്യക്തമാക്കി.
ട്രോളിങ്ങ് നിരോധന കാലത്തെ മത്സ്യത്തൊഴിലാളി ദുരിതമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതി വിഹിതം കുറച്ചെന്നും ആരോപണം. ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി നിയമസഭയിൽ പറഞ്ഞു. മൂന്ന് ജില്ലകളിൽ ധനസഹായ വിതരണം പൂർത്തിയായെന്നും വി ഇ അബ്ദുൽ ഗഫൂർ വ്യക്തമാക്കി. സഹായ ധനത്തിൽ സർക്കാർ കുറവ് വരുത്തിയെന്നും ഭവന പദ്ധതി വിഹിതം കുറച്ചെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.


