മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം നേതാവ് പി ജയരാജൻ. ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് അദേഹം ആരോപിച്ചു. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് ശ്രമം നടക്കുന്നത്. പ്രധാനമന്ത്രിയും-മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. കൃത്യമായ ആസൂത്രണമാണ് നടന്നതെന്നും ഇത് സമൂഹം തിരിച്ചറിയുമെന്നും പി ജയരാജൻ പറഞ്ഞു.
ഇഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസുകാർ. സംഘപരിവാറിനെ എതിർക്കുന്നവരെ കള്ളക്കേസിൽ പ്രതിചേർക്കാനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന്റെ മറ്റൊരു അധ്യായമാണ് കേരളത്തിലെ ഇഡി ഓപ്പറേഷൻ എന്ന് പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷത്തെ തകർത്താൽ മാത്രമേ സംഘപരിവാറിന് കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയൂ. അതിന് അന്തരീക്ഷമുണ്ടാക്കി കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പി ജയരാജൻ പറഞ്ഞു.
ഇഡി റെയ്ഡിനെ നിയമപരമായും രാഷ്ട്രീയപരമായും എതിർത്ത് തോൽപ്പിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. പിണറായി വിജയനെ തകർക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹമാണെന്ന് കാലം തെളിയിക്കും. അധികാരത്തിൽ നിന്ന് ഇടതുപക്ഷത്തെ പുറത്താക്കുകയെന്നത് തന്നെ പ്ലാൻ ആണെന്ന് പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ഇഡി റെയ്ഡ് നടക്കുന്ന പിണറായിയുടെ വീട്ടിലെത്തിയതായിരുന്നു പി ജയരാജൻ.


