തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആൻറണി രാജു സമർപ്പിച്ച അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻറണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ കേസിലാണ് നെടുമങ്ങാട് വിചാരണ കോടതി ആന്റണി രാജുവിനെ മൂന്നുവർഷത്തേക്ക് ശിക്ഷിച്ചത്. അതിനെതിരെയാണ് ആന്റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഇന്ന് വിധി പറയുമെന്നാണ് അറിയിച്ചിരുന്നത്. വ്യാഴാഴ്ച കോടതി ചേർന്നപ്പോൾ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഉച്ചക്ക് വീണ്ടും ഹരജി വന്നപ്പോഴാണ് വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
ആന്റണി രാജുവിനെ സംബന്ധിച്ച് നിർണായകമാണ് കോടതി വിധി. തൊണ്ടി മുതൽ കേസിൽ മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ചതോടെ ആന്റണി രാജു എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി അനുകൂലമാണെങ്കിൽ എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്താനാവും.


