തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സിപിഐഎം പ്രാദേശിക നേതാവ് ധനേഷ് കുമാറിന്റെ പരാതിയിലാണ് മേയറുടെ ഓഫീസ് നേരിട്ട് ഇടപെട്ടത്.
കഴിഞ്ഞ ദിവസമാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം.
മേയറുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ സ്റ്റാഫുകള്‍ നേരിട്ട് സുധാ ഭവനെന്ന് പറയുന്ന ആ വീട്ടിലെത്തി അന്വേഷണം നടത്തി അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചു എന്നുള്ളതാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മേയറുടെ ഓഫീസ് ഇതില്‍ ഇടപെടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ യുഡി ക്ലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേയറുടെ ഓഫീസ് ഇടപെട്ടത് എന്നാണ് വിവരം.


