തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ചതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇൻഫക്ഷൻ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. എന്നാൽ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി പറയുന്നത്. കഴിഞ്ഞ മാസം 26നാണ് എസ്എടിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തിരികെ എസ്എടി ആശുപത്രിയിൽ എത്തിയിരുന്നു. പിന്നാലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ 13 ദിവസമായി തിരുവനന്തപുരം മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടുകൂടിയാണ് മരണം സംഭവിച്ചത്. എസ്എടി ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. നീതി കിട്ടണമെന്നും ചികിത്സ പിഴവിന്റെ കാരണം വ്യക്തമാകണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.


