അഹ്മദാബാദ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ ഒരാൾ ഒഴികെ എല്ലാവരും മരിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രമേശ് വിശ്വേസ് കുമാര്‍ (38) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇയാൾ നടന്ന് ആംബുലൻസിലേക്ക് കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ വിജയ് രൂപാണിയും മരിച്ചവരിലുണ്ട്.
മരിച്ചവരിൽ ഒരാൾ മലയാളിയാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയാണ് മരിച്ച മലയാളി. യു കെയിൽ നഴ്സായ രഞ്ജിത നാല് ദിവസത്തെ അവധിയിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വിമാനം വീഴുന്നതിനിടെ കെട്ടിടത്തില്‍ തട്ടി ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരണപ്പെട്ടു. അഹ്മദാബാദ് ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ഡോക്ടര്‍മാരും മെഡിക്കൽ വിദ്യാർഥികളും താമസിക്കുന്ന കെട്ടിടത്തിലാണ് വിമാനം തട്ടിയത്. ഹോസ്റ്റലിലെ നിരവധി പേര് പരുക്കേറ്റ് ചികിത്സയിലാണ്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് 1.38നാണ് അപകടമുണ്ടായത്. പറന്നുയർന്നയുടനെ അഞ്ച് മിനുട്ടിനുള്ളിൽ 15 കിലോമീറ്റർ അകലെ വിമാനം വീഴുകയായിരുന്നു. ഇതോടെ വിമാനം തീ ഗോളമായി കത്തി. കത്തിക്കരിഞ്ഞ നിലയിലായതിനാൽ രക്ഷാപ്രവർത്തനം കൊണ്ട് ഫലമുണ്ടായില്ല.


