സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. ചില മാധ്യമങ്ങൾ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ഗവർണർ പറഞ്ഞു. ഉദ്യോഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവർണർ ഇന്നലെ സ്വീകരിച്ച കടുത്ത നിലപാട്. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ വരുന്ന പതിവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ഗവർണർ രംഗത്തെത്തിയത്.
ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ വൈകിട്ട് രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സ്വാഗതം. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ വരാം. ഒരടി മുന്നോട്ട് വെക്കുമ്പോൾ രണ്ടടി പിന്നോട്ടെന്നാണ് കഴിഞ്ഞ പോരിലെല്ലാം ഗവർണ്ണറുടെ ലൈൻ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുള്ള ഗവർണ്ണറുടെ നീക്കത്തിനെതിരെ സിപിഎം കടന്നാക്രമണം നടത്തിയിരുന്നു.