അലൻ വാക്കറുടെ പരിപാടിക്കിടെ വൻ ആസൂത്രണത്തോടെ അടിച്ച് മാറ്റിയ ലക്ഷങ്ങൾ വില വരുന്ന ഫോണുകൾ എത്തിയത് ദില്ലിയിലെ ചോർ ബസാറിൽ. കാണാതായ മൂന്ന് ഐഫോണുകളെ കുറിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ഒരു സംഘം മോഷ്ടാക്കൾ ഫോൺ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസിന് വിവരം ലഭിച്ചത്. ഡൽഹിയിൽ നിന്നുള്ള സംഘമാണ് വൻ മോഷണത്തിന് പിന്നിലെന്ന് നേരത്തെ വ്യക്തമായിരുന്നു. അന്വേഷണ സംഘം ഉടൻ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ ആണ് അലൻ വാക്കറുടെ സംഗീത നിശയ്ക്കിടെ ഉത്തരേന്ത്യൻ സംഘം മോഷ്ടിച്ച് മുങ്ങിയത്. പതിനായിരത്തോളം പേര് പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന് വാക്കര്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്. കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.