കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത് റാഗിങ് പരമ്പര. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സീനിയര്‍ കുട്ടികളില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റാന്‍ഡിലിട്ട് കൂട്ടമായി മര്‍ദിച്ചതാണ് ഒടുവിലെത്തെ സംഭവം. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി
കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ പാനൂർ ബസ്സ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. ആളുകൾ നോക്കി നിൽക്കെ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദിക്കുക ആയിരുന്നു. രണ്ട് ദിവസം മുമ്പ് പ്ലസ് വണില്‍ പ്രവേശനം നേടിയ കുട്ടിയെ ഷര്‍ട്ടിന്റെ ബട്ടന് അഴിച്ചിട്ടതിനാണ് ഈ മര്‍ദിക്കുന്നത്. പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിക്ക് മുഖത്ത് പരുക്കുണ്ട്.’സ്കൂളിന് പുറത്തു വാ, കാണിച്ചുതരാ’മെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. മുപ്പതോളം പേരാണ് തന്നെ ആക്രമിച്ചതെന്നും വിദ്യാർത്ഥി പറഞ്ഞു.