വോട്ടെണ്ണൽ ദിനമായ ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും ഉയിർത്തെഴുന്നേറ്റത്. കോവിഡ് പകർച്ചവ്യാധിക്ക് ശേഷം ദലാൽ സ്ട്രീറ്റ് നേരിട്ട ഏറ്റവും മോശം സെഷന് ഒടുവിൽ സെൻസെക്സ് 6,000 പോയിൻറിലധികം താഴുകയും നിഫ്റ്റി 2,000 പോയിന്റോളം ഇടിയുകയും ചെയ്തു.
ഇന്നലത്തെ വൻ തകർച്ചയ്ക്ക് ശേഷം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിൽ ഉണർവ് ദൃശ്യമായി. സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റും ഉയർന്നത് ശുഭ സൂചകമായി.30-ഷെയർ സെൻസെക്സ് 6,000 പോയിന്റ് അല്ലെങ്കിൽ 8 ശതമാനത്തിലധികം ഇടിഞ്ഞതിനാൽ, ബിഎസ്ഇയിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും മൊത്തം വിപണി മൂലധനം ഏകദേശം 45 ലക്ഷം കോടി രൂപയോളം ഇടിഞ്ഞ് 380.35 ലക്ഷം കോടി രൂപയായി മാറി. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളാണ് ഇന്നലെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഏതാണ്ട് 19 ശതമാനം ഇടിവ് ഈ ഓഹരികളിലുണ്ടായി. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞു.