കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജി അടുത്ത മാസം 15ന് പരിഗണിക്കും. കേസിലെ ഇര കെ. സുന്ദരയും കോടതിയില്‍ ഹാജരായിരുന്നു.
കോടതിയില്‍ നേരിട്ട് ഹാജരായ സുരേന്ദ്രൻ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രൊസിക്യൂഷന് എതിര്‍ത്തില്ല. തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.വി. ഹരിയും പ്രോസിക്യൂഷനു വേണ്ടി അഡ്വ. എൻ. ഷുക്കൂറുമാണ് ഹാജരായത്.
ഇതിനു മുമ്ബ് നാലുതവണ ഹാജരാകാൻ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് പ്രതികളോട് ഹാജരാകാൻ കോടതി നിര്‍ദേശം നല്‍കിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും നല്‍കിയെന്നാണ് കേസ്. യുവമോര്‍ച്ച മുൻ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുൻ ജില്ലാ അധ്യക്ഷൻ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.