കണ്ണൂര്‍: മഴ കനത്ത സാഹചര്യത്തില്‍ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ജൂലായ് ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടികള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വ്വീസ് നിര്‍ത്തി വെക്കാനും ആലപ്പുഴ കളക്ടർ ഉത്തരവിട്ടു.
മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.
മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി


