ടെൽഅവീവ്/ തെഹ്റാൻ: ഇസ്രയേലിൽ ശക്തമായ ആക്രമണം നടത്തി ഇറാൻ. കഴിഞ്ഞ രാത്രിയും പുലർച്ചെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ ഇറാൻ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 10 വയസ്സുള്ള ഒരു കുട്ടിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യ ഇസ്രയേലിലെ ബാത് യാം നഗരത്തിൽ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തിൽ തകരുകയും ആറ് പേരോളം കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ 140ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഇറാനിയൻ പൗരന്മാര് രാജ്യം വിടണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ആക്രമണം നിർത്താമെന്ന് ഇറാൻ വ്യക്തമാക്കിയത് സമാധാന നീക്കങ്ങൾക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്.
മധ്യ ഇസ്രയേലിന് പുറമെ വടക്കൻ ഇസ്രയേലിലും ഇറാൻ ആക്രമണം നടത്തി. ഇവിടുത്തെ പ്രധാന നഗരങ്ങളിലൊന്നായ താമ്രയിൽ ആൾത്താമസമുള്ള കെട്ടിടങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവിടെ നാല് പേർ മരിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ബാത് യാമിലെ ആക്രമണത്തിന് പിന്നാലെ നിരവധി ആളുകളെ കാണാനില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 35 ആളുകളെ വരെ കാണതായെന്നായിരുന്നു മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഏഴു പേരെയാണ് കാണാതായതെന്ന് പൊലീസ് വെളിപ്പെടുത്തിയതായി അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.