കറാച്ചി: സൈനിക്കത്തൊപ്പിയുമണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാൻ രംഗത്ത്. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. ഓസ്ട്രേലിയയ്ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ സൈനിക്കത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്. ജമ്മു കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാർക്ക് ആദരമർപ്പിച്ചായിരുന്നു ഇത്. അതേസമയം, മൽസരം ഇന്ത്യ 32 റൺസിനു തോറ്റിരുന്നു.

സൈനികത്തൊപ്പി ധരിച്ചു കളിക്കിറങ്ങിയ ടീമംഗങ്ങൾ തങ്ങളുടെ മാച്ച് ഫീ തുക ദേശീയ പ്രതിരോധ നിധിയിലേക്കു സംഭാവനയും നൽകി. മൽസരത്തിനിറങ്ങിയ 11 പേർക്ക് 8 ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 4 ലക്ഷം രൂപ വീതവുമാണു മാച്ച് ഫീ. ടീമംഗവും ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലുമായ മഹേന്ദ്ര സിങ് ധോണിയാണ് ടീമംഗങ്ങൾക്കു സൈനികത്തൊപ്പി വിതരണം ചെയ്തത്. സ്പോൺസർ ലോഗോയ്ക്കു പുറമേ ബിസിസിഐ ലോഗോയും തൊപ്പിയിലുണ്ടായിരുന്നു.


