പഠനത്തിനും ജീവിത മാര്‍ഗത്തിനുമായി മീന്‍ വില്‍ക്കുന്ന ഹനാന് തട്ടിപ്പുകാരിയല്ലന്ന് തെളിയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ആ പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്തു വരികയും തൊടുപുഴ അല്‍ അസര്‍ മാനേജ്മെന്റ് എംബിബിഎസ് അടക്കമപുള്ള തുടര്‍ പഠനവും ഉറപ്പാക്കുകയും ചെയ്തു.
ഡോക്ടറാവണമെന്നായിരുന്നു ഹനാന്റെ സ്വപ്നം. അതിന് കോളേജ് അവസരമൊരുക്കുമെന്ന് ചെയര്മാന് കെ.എം.മൂസ അറിയിച്ചു. തൊട്ടുപിന്നാലെ സംവിധായകന് അരുണ്‍ ഗോപി തന്റെ പുതിയ ചിത്രത്തില്‍ ഹനാന് ഒരു പ്രധാനപ്പെട്ട റോള്‍ നല്‍കുമെന്ന് പറയുകയും ചെയ്തതോടെ രാത്രിയോടെ സ്ഥിതിമാറി. ഇന്നലെ തിളങ്ങിയ ഹനാനെതിരെയും സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം പെട്ടന്ന് തിരിഞ്ഞു.
പെണ്‍കുട്ടി തട്ടിപ്പുകാരിയാണെന്നും നേരത്ത പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഒരുക്കിയ നാടകമാണിതെന്നൊക്കയാണ് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലു മൊക്കെയായി ആഘോഷിച്ചു തുടങ്ങിയത്.സംഭവം വിവാദമാക്കി ചിലരെത്തിയതോടെ പ്രതിരോധവുമായി ഹനാനൊപ്പം കോളേജ് മാനേജ് മെന്റും വിദ്യാര്‍ത്ഥികളും ഹന്നാനെ സഹായിച്ചിരുന്ന തമ്മനത്തെ ബാബുചേട്ടനും കച്ചവടക്കാരും കൂട്ടിനെത്തി.
അരുണ്‍ ഗോപിയുടെ വിശദീകരണം.
പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേള്‍ക്കുന്നതില്‍ ദു:ഖമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കിയിട്ടുവേണം കരിവാരിതേക്കാന്‍. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും അരുണ്‍ ഗോപി പ്രതികരിച്ചു. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞത്. സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ‘ഈ കുട്ടിക്ക് ഒരവസരം നല്കിയാല് സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുത്തതെന്നും അരുണ്‍ പറഞ്ഞു.
‘പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. ഒരാള്‍ക്ക് സഹായകരമാകട്ടെ എന്നോര്‍ത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അതിങ്ങനെയായതില്‍ ദു:ഖമുണ്ട്.
അതേസമയം പെണ്‍കുട്ടിയെ പൂര്‍ണ്ണമായി പിന്തുണച്ച് തൊടുപുഴ അല്‍ അസര്‍ മാനേജ്മെന്റ് ഡയറക്ടര്‍ പൈജാസ് മൂസ രംഗത്തെത്തി. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് പെണ്ടകുട്ടിക്കതിരെയുള്ള ആരോപണങ്ങളെ പൈജാസ് പ്രതിരോധിച്ചത്. പെണ്‍കുട്ടിയും ലൈവില്‍ എത്തി സംഭവം വിവരിച്ചു.
ഫെയ്സ് ബുക്ക് ലൈവില്‍ നിന്നും….⇓
Posted by Paijas Moosa on Wednesday, July 25, 2018
വാര്‍ത്ത തെറ്റല്ലെന്നും പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്നും കോളേജിലെ പ്രിന്‍സിപ്പല്‍ പറയുന്നു. കോളേജിലെ വിദ്യാര്‍ത്ഥികളും പെണ്‍കുട്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹനാനെക്കുറിച്ച് ഇന്നലെ വന്ന വാര്‍ത്തയുടെ ഏകദേശ രൂപം ഇങ്ങനെയായിരുന്നു
മാതൃഭൂമി വാര്‍ത്തയുടെ പൂര്‍ണ്ണരൂപം…
പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവള്‍. പേര് ഹനാന്. തൃശ്ശൂര്‍ സ്വദേശിനി.
പുലര്‍ച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍’ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.
മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീന്‍ വാങ്ങിവെച്ച് മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം.
മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാന്‍ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും.
സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന് പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന് എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന് പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി.
ഹനാന് നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നില്‍ കടമ്പകള്‍ ഓരോന്ന് വഴിമാറുകയാണ്. ജീവിതത്തില്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവര്‍ക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം