മൂവാറ്റുപുഴ: മുങ്ങി മരണങ്ങള് തുടര്‍ക്കഥയാകുമ്പോള്‍ ഷാജിയുടെ ഫ്ളോട്ടിലയ്ക്ക് പ്രസക്തിയേറുന്നു. പുഴകളിലും, കുളങ്ങളിലും, കടലിലും ആളുകള്‍ മുങ്ങിമരിക്കുന്നത് വര്ദ്ധിച്ചതോടാണ് സാമൂഹിക പ്രവര്‍ത്തകനായ പേഴയ്ക്കാപ്പിള്ളി കാരക്കുന്നേല്‍ കെ.എസ്.ഷാജി സ്വയം വികസിപ്പിച്ചെടുത്ത ജലത്തിലെ ജീവന് രക്ഷാ ഉപകരണം ഫ്ളോട്ടിലയ്ക്ക് പ്രസക്തിയേറുന്നത്. ലൈഫ് ജാക്കറ്റ് അടക്കം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിന് നിരവധി ഉപകരണങ്ങള്‍ ഉണ്ടങ്കിലും ഇതൊന്നും സാധാരക്കാര് ഉപയോഗിക്കാറില്ല. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ജലസുരക്ഷാ ബാഗ് ഫ്ളോട്ടില കണ്ടുപിടിക്കാന്‍ ഷാജിയെ പ്രേരിപ്പിച്ചത്.
അഞ്ച് വയസു മുതല്‍ 150-കിലോ ഭാരമുള്ളവര്‍ക്ക് വരെ ധരിക്കാവുന്ന ഫ്ളോട്ടിലയ്ക്ക് 560-ഗ്രാം തൂക്കമാണുള്ളത്. വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തില്‍ ഈ ഉപകരണം ധരിച്ചാല്‍ താഴ്ന്ന് പോകില്ല. നൈലോണും, പ്ലാസ്റ്റിക് സിലിണ്ടറും, നൈലോണില്‍ തീര്‍ത്ത എസ്.ആര്.ക്ലിപ്പുകളും ഉപയോഗിച്ച് സ്കൂള്‍ ബാഗ് മാതൃകയില്‍ നിര്‍മിച്ച ഉപകരണം ശരീരത്തിന് പുറത്താണ് ധരിക്കുന്നത്. ലാഡര്‍ ബക്കിള് കൊണ്ട് ശരീരവുമായി ബന്ധിപ്പിക്കുന്ന ഉപകരണം ശരീരത്തെ വെള്ളത്തില്‍ ഉയര്‍ത്തി നിര്‍ത്തും. 2000-ത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്.
അടുത്തിടെ മുങ്ങി മരിക്കുന്നവരുടെ എണ്ണത്തില്‍ വന്വര്ദ്ധനവാണുള്ളത്. ജലാശയം കാണുമ്പോള്‍ ഇറങ്ങി കുളിക്കാനും, ഉല്ലസിക്കാനുമുള്ള അഭിനിവേശം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെയാണ്. പണ്ടൊക്കെ ചെറുപ്പത്തിലെ നീന്തല്‍ പഠിക്കുവാന്‍ സൗകര്യങ്ങള്‍ ഏറെ ഉണ്ടായിരുന്നു. സ്കൂള്‍ അവധിക്കാലമടക്കം ഇതിനായി പഴയ തലമുറ വിനിയോഗിച്ചിരുന്നു. പുഴകളിലും, കുളങ്ങളിലും നീന്തിതുടിച്ച് അവര്‍ ജലപ്പേടി മാറ്റിയിരുന്നു. കാലം മാറിയതോടെ കുട്ടികള്‍ക്ക് പോലും ഇതിനൊന്നും സമയവും, സൗകര്യവുമില്ലാത്ത അവസ്ഥയിലായി. നീന്തല്‍ അറിയില്ലങ്കിലും ജലാശയം കാണുമ്പോള്‍ ഓടി ഇറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ മൂവാറ്റുപുഴയാറിലടക്കം അഞ്ചോളം ജീവനാണ് പൊലിഞ്ഞത്. സ്വിമ്മിംഗ് പ്യൂളിലടക്കം നീന്തല്‍ പഠിച്ച കുട്ടികള്‍ പുഴയിലെ വെള്ളത്തിലിറങ്ങുമ്പോള്‍ വേണ്ടത്ര അറിവില്ലായ്മയാണ് അപകടത്തിന് കാരണമെന്ന് ഷാജി പറയുന്നു. ഏതൊരു പ്രവര്‍ത്തിക്കും മുന്‍കരുതലെടുക്കുന്ന ജനങ്ങള്‍ പുഴയിലും കുളത്തിലും കടലിലും നീന്താനിറങ്ങുമ്പോള്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാറില്ല. നീന്തല്‍ പഠിച്ച ഒരാള്‍ ഒരിക്കലും നീന്തല്‍ മറക്കില്ല. മാത്രവുമല്ല നീന്തല്‍ പഠിച്ചയാള്‍ പിന്നീട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നീന്തലിനെ ബാധിക്കുകയും ചെയ്യും ഇതും അപകടങ്ങല്ക്ക് കാരണമാകും. പുഴയിലേക്ക് നീന്താനായി ഇറങ്ങുന്നയാള്‍ അവന്റെ സര്‍വ്വ ആരോഗ്യവും എടുത്ത് എത്ര ദൂരം നീന്തുവാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് തിരികെ നീന്താനുള്ള ആരോഗ്യം നഷ്ടപ്പെടുകയും ശ്വാസതടസം നേരിടുന്നതോടെ ഭയപ്പെടുകയും വെള്ളത്തിലേയ്ക്ക് താഴ്ന്ന് പോകുകയും ചെയ്യും ഇങ്ങനെയാണ് മുങ്ങി മരണം സംഭവിക്കുന്നതെന്ന് ഷാജി പറഞ്ഞു. മറ്റ് ജോലികളെപോലെതന്നെ നീന്തലിനും മുന്‍കരുതല്‍ വേണമെന്ന് ഷാജി പറയുന്നു.
പുഴയിലും, കടലിലും കുളങ്ങളിലും മറ്റും നീന്തുന്നതിന് തയ്യാറെടുക്കുന്നവര്‍ മുന്‍കരുതലായി ജീവന് രക്ഷാ ഉപകരണം കരുതണമെന്ന് ഷാജി സാക്ഷ്യപ്പെടുത്തുന്നു. ഷാജി സ്വയം വികസിപ്പിച്ചെടുത്ത ഫ്ളോട്ടിലയ്ക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫയര്‍ ആന്റ് റെസ്ക്യു സര്‍വ്വീസ് ഡിപ്പാര്‍ട്ട് മെന്റും, കേരള ദുരന്ത നിവാരണ അതോറിറ്റിയും, കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ടെസ്റ്റ് നടത്തി അംഗീകാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടി നേവല്‍ ബേസില്‍ നടന്ന എക്സിബിഷനില്‍ ഫ്ളോട്ടിലയുടെ പ്രദര്‍ശനമുണ്ടായിരുന്നു. വിവിധ ജില്ലകളില്‍ നിന്നും ഫ്ളോട്ടിലയ്ക്ക് ആവശ്യക്കാര്‍ ഏറെ എത്തുന്നുണ്ടന്നും ഷാജി പറഞ്ഞു. ഫ്ളോട്ടില ഉപയോഗിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഷാജി നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്.