തൃശ്ശൂര്‍: തൂവെള്ളനിറം, അഴകുള്ളതും ചെറുതുമായ കൂര്‍ത്ത കൊമ്പുകള്‍, തിളക്കമാര്‍ന്ന മിഴികള്‍, കൃശഗാത്ര, ചുരത്തുന്നതോ ഔഷധ ഗുണമേറിയ അമൂല്യമായ ക്ഷീരം, ആരോടും പെട്ടെന്നിണങ്ങുന്ന പ്രകൃതം. അങ്ങനെ ഒട്ടേറെ വിശേഷണത്തിനര്ഹയാണിവള്, പൂങ്കന്നൂര്‍ സുന്ദരി! തിരുപ്പതി വെങ്കടാചലപതിയുടെ ഗോവൃന്ദങ്ങളില് പ്രഥമഗണനീയ സ്ഥാനത്തുള്ള പൂങ്കന്നൂര്‍ ജനുസ്സില്‍പ്പെട്ട ഇവളെ കാണണമെങ്കില്‍ തൃശ്ശൂരിലെ താണിക്കുടത്തേയ്ക്കു പോരൂ. ഇവിടെ വടക്കെ ചുങ്കത്ത് വീട്ടില്‍ ഹരീഷിന്റെ വീട്ടിലാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അരുമയായ ആ പുങ്കന്നൂര്‍ ‘സുന്ദരി’യുള്ളത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്ത് പൂങ്കന്നൂര്‍ ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്നശേഷം വീട്ടുകാര്‍ അവള്‍ക്ക് ചാര്‍ത്തിക്കൊടുത്തതാണ് ‘സുന്ദരി’എന്ന പേര്. 70 മുതല്‍ 90 സെന്റിമീറ്റര്‍ വരെ ഉയരവും 115നും 200നും ഇടയില്‍ തൂക്കവും ഉള്ള പുങ്കന്നൂര്‍ പശുക്കളുടെ എണ്ണം ഇന്ത്യയില്‍ നാമമാത്രമാണ്. മൂന്നു സെന്റ് സ്ഥലത്തെ പരിമിതിയില്‍ വളര്‍ത്താവുന്ന പശുവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഹരീഷ് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ എത്തുന്നത്.
മോഹവിലയ്ക്കാണ് രണ്ടരവയസ്സും രണ്ടരയടി ഉയരവുമുള്ള പശുവിനെ സ്വന്തമാക്കിയത്. പ്രാചീന ആയുര്‍വ്വേദ ശാസ്ത്ര ഗ്രന്ഥങ്ങളായ ശുശ്രുതസംഹിത, ചരകസംഹിത, ബൃഹത് വാഗ്ഭട സംഹിത തുടങ്ങിയവയില്‍ ആചാര്യന്മാരാല് എഴുതിച്ചേര്‍ക്കപ്പെട്ട ഒന്നാണ് പുങ്കന്നൂര്‍ പശുക്കളുടെ ഔഷധതുല്യമായ ക്ഷീരഗുണം. ഇവയുടെ മൂത്രം പോലും പലവിധ രോഗങ്ങള്‍ക്കുള്ള ഔഷധമാണ്. അദ്ധ്യാപക വൃത്തിയും ഗോപരിപാലനവും ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്തവയാണ് ഹരീഷ്. താളിക്കോട് ജീവന്‍ജ്യോതി പബ്ലിക്ക് സ്കൂളിലാണ് ജോലി. ഭാര്യ കവിത പുല്ലഴി ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറിലെ അദ്ധ്യാപിക. മക്കളായ മൂന്നു വയസ്സുകാരന് സ്വസ്തികിന്റെയും അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന അനുഗ്രഹിന്റെയും കളിക്കൂട്ടുകാരിയായിരിക്കുകയാണ് ഈ ഗോമാതാവ്. ഇരുവരും ചേര്‍ന്ന് ‘സുന്ദരി’യെ മേയ്ച്ചുകൊള്ളും. രണ്ടരയടി ഉയരം മാത്രമുള്ള പശുവിന് തൊഴുത്തു നിര്‍മ്മിയ്ക്കാനും അധികം പണം ചെലവിടേണ്ടി വന്നില്ല ഹരീഷിന്.
പുറത്തിറങ്ങി മേഞ്ഞു നടക്കുന്നതാണ് പുങ്കനന്നൂ സുന്ദരിക്കിഷ്ടം. തൊഴുത്തില്‍ നിന്നിറക്കിയാല്‍ തിരിച്ചുകയറാന്‍ മടിയാണത്രെ. വയ്ക്കോല് കാട്ടി പ്രലോഭിപ്പിച്ചാണ് തൊഴുത്തില്‍ കയറ്റുന്നത്. അഞ്ചുകിലോഗ്രാമോളം പച്ചപ്പുല്ല് നിത്യേന അവള്‍ക്കുള്ളതാണ്. പിന്നെ വേണ്ടത് കൊപ്രപ്പിണ്ണാക്ക്. സാധാരണ പശുക്കളില്‍ നിന്നും ലഭിയ്ക്കുന്ന പാലില്‍ 3 മുതല്‍ 3.5 ശതമാനം കൊഴുപ്പടങ്ങുമ്പോള് പുങ്കന്നൂര്‍ ചുരത്തുന്ന പാലിലുള്ളത് 8 ശതമാനം. തിരുപ്പതി തിരുമല ദേവസ്ഥാനത്ത് വെങ്കടാചലപതിയ്ക്ക് അഭിഷേകത്തിനായുള്ള പാലിനും അര്‍ച്ചനയ്ക്കായുള്ള നറുനെയ്യിനുമായി അവിടുത്തെ ഗോശാലയില്‍ പുങ്കന്നൂര്‍ ഇനത്തെ വളര്‍ത്തി പരിപാലിയ്ക്കുന്നുണ്ട്.
ഹരീഷിന്റെ വീട്ടില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് ‘സുന്ദരിയ്ക്ക് ‘കുളി. ശരീരത്തില്‍ അമിത കൊഴുപ്പടിയാതിരിയ്ക്കാന് നിയന്ത്രിതമായ തോതിലാണ് ഭക്ഷണം നല്‍കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യയിലെ ഏറ്റവും പൊക്കം കുറഞ്ഞതും ഭാരതത്തിന്റെ തനത് നാടന്‍ ഇനവുമായ പുങ്കന്നൂര്‍ പശുവിനെപരിപാലിച്ച് സംരക്ഷിയ്ക്കാനകുന്നതില് സന്തോഷവും അഭിമാനവുമുണ്ടെന്ന് ഹരീഷ് പറഞ്ഞു. ദിവസവും രണ്ടു ലിറ്ററോളം പാല് കിട്ടുന്നുണ്ട്. പാലിന്റെ അളവ് കുറവായതിനാല്‍ കൊഴുപ്പും പോഷകങ്ങളും കൂടുതലായിരിക്കും. അഞ്ചുലക്ഷം രൂപയോളം വരെ മോഹവിലയുണ്ട് ഇവയ്ക്ക് ഇന്ന് കേരളത്തില്‍.
വെള്ളയും തവിട്ടു നിറത്തിലും കാണപ്പെടുന്ന പശുക്കളുടെ കൊമ്പുകള്‍ ചെറുതും ചന്ദ്രക്കലപോലെയും കാണപ്പെടുന്നുണ്ട്. നെറ്റിയുടെ ഭാഗം കുഴിഞ്ഞിരിക്കും. പ്രത്യുത്പാദനശേഷി കൂടിയയിനമായതിനാല്, ഇവയുടെ തലമുറ അന്യം നിന്നുപോകാതെ ശാസ്ത്രീയമായ പരിപാലനം ആവശ്യമാണ്. ഗോപൂജയ്ക്കു പ്രാധാന്യമുള്ള ഭാരതീയ വൈദികസമ്പ്രദായത്തില്‍ കഴുത്താഭരണങ്ങളും മണിയും കാല്‍ത്തളയും നെറ്റിച്ചുട്ടിയും സിന്ദൂരവുമൊക്കെ അണിയിച്ച് വിശുദ്ധപരിവേഷം നല്കി കാമധേനുവിനെപ്പോലെയാണ് പലപ്പോഴും പുങ്കന്നൂര്‍ പശുക്കളെ കേരളത്തിനു പുറത്ത് പലയിടങ്ങളിലും വളര്‍ത്തുന്നത് എന്നതും കൗതുകമുളവാക്കുന്നതാണ്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇന്ത്യന്‍ ഗോവൃന്ദങ്ങളിലെ അപൂര്‍വ്വയിനമായ പുങ്കന്നൂര്‍ പശുവിന് ആദരമര്‍പ്പിച്ചുകൊണ്ട് ചിത്രം ആലേഖനം ചെയ്ത് 2022 ഫെബ്രുവരി 2ന് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയിരുന്നു. ആന്ധ്രാപ്രദേശിലെ പുങ്കന്നൂര്‍ ഗ്രാമത്തില്‍ വച്ചു തന്നെയാണ് ഈ ചടങ്ങ് സംഘടിപ്പിയ്ക്കപ്പെട്ടത്.