അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്റെ അർദ്ധ സർക്കാർ വാർത്താ ഏജൻസി തസ്നിം. ആക്രമണത്തിൻ്റെ തോതോ എത്ര ഡ്രോണുകൾ ഉപയോഗിച്ചെന്നോ അതുണ്ടാക്കിയ ആഘാതമോ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ ഇല്ല. ആക്രമണം നടന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. തൗസ്ക എന്ന ഇറാനിയൻ കപ്പലാണ് യു എസ് നേവിയുടെ കസ്റ്റഡിയിലെടുത്തത്. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു.ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ചൊവ്വാഴ്ച ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇറാൻ സംഘത്തെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് തന്നെ നയിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ്റെ ദേശീയ സുരക്ഷയും താൽപര്യവും സംരക്ഷിക്കാൻ എല്ലാ ശേഷിയും ഇറാൻ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കി.


