മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് കേസില്‍ പ്രതിയാവില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്(ഡിജിപി) ഇതുസംബന്ധിച്ചു നിയമോപദേശം നല്കി.
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് കേസില്‍ പ്രതിയാവില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്(ഡിജിപി) ഇതുസംബന്ധിച്ചു നിയമോപദേശം നല്കി.
എ.വി.ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമില്ലാത്തതിനാല്‍, ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് നിയമപരമാകില്ലെന്നാണു ലഭിച്ചിരിക്കുന്ന നിയമോപദേശം. ക്രമവിരുദ്ധമായി റൂറല്‍ ടൈഗര്‍ ഫോഴ്സ് രൂപീകരിച്ചു എന്നല്ലാതെ ക്രിമിനല്‍ കുറ്റത്തില്‍ പങ്കുള്ളതിനു തെളിവില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം ഭാര്യയ്ക്ക് ജോലി
എ.വി. ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) അംഗങ്ങളാണു വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടില്‍നിന്നു രാത്രി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ ക്രൂരമായി മര്‍ദിച്ച ശേഷമാണു വീട്ടില്‍നിന്നു ശ്രീജിത്തിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ദേവസ്വംപാടത്ത് എത്തിയതെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ ഒമ്പതു പോലീസുകാരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആര്‍ടിഎഫ് അംഗങ്ങള്‍ക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. പറവൂര്‍ സിഐ ക്രിസ്പിന് സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. എ.വി. ജോര്‍ജില്‍നിന്നു കേസില്‍ രണ്ടിലേറെ തവണ മൊഴിയെടുത്തിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദന്, സിപിഒമാരായ സന്തോഷ് ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവര്‍ കേസില്‍ പ്രതികളാണ്. അന്യായമായി തടങ്കലില്‍ വച്ചതിനാണു നാലുപേര്‍ക്കുമെതിരേ കേസെടുത്തത്.