അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ മുരളീധരന് എംപി. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നതും ഹിന്ദുമതത്തിന്റെ ഹോള്‍സെയില്‍ ബിജെപിക്ക് വിട്ടുകൊടുക്കുന്നതും സിപിഐഎം ആണെന്ന് കെ മുരളീധരന് എംപി തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും ഭൗതികവാദികള്‍ക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ച് പോകണം. അല്ലാതെ കുറിതൊടാന്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ വിഭജിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളംവെച്ചുകൊടുക്കരുത്. താന്‍ ക്ഷേത്രത്തില്‍ പോകുന്നയാളാണെന്നും കുറി തൊടുന്നയാളാണെന്നും കെ മുരളീധരന് അഭിപ്രായപ്പെട്ടു.
മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരന് പ്രതികരിച്ചു.
സോളാര്‍ കേസില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞുവെന്നും കെ മുരളീധരന്.വൃത്തികെട്ട രീതിയിലാണ് പിണറായിയുടെ പൊലീസ് കേസ് അന്വേഷിച്ചത്. മ്ലേച്ചമായ രീതിയില്‍ കേസെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുമോ? എന്നും മുരളീധരന് ചോദിച്ചു.
ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലും മുരളീധരന് പ്രതികരിച്ചു. മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തിയത് പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. അന്വേഷണം വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. സമര പരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുരളീധരന് വ്യക്തമാക്കി. അതേസമയം കെപിസിസി അധ്യക്ഷനായി കെ സുധാകരന് തുടരണം എന്നതാണ് ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.