പറവൂർ: വോട്ടഭ്യർഥിക്കാൻ പറവൂരിലെത്തിയ എൻ.ഡി.എ. സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയത് വിവാദത്തിൽ. വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ ബാർ അസോസിയേഷൻ പരിസരത്തെത്തിയ സ്ഥാനാർഥി അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു.

ഈസമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാർഥി കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആക്ഷേപം.
സ്ഥാനാർഥികൾ ആരുംതന്നെ പ്രചാരണവുമായി ബന്ധപ്പെട്ട് കോടതിക്കുള്ളിൽ കയറി വോട്ടുചോദിക്കുക പതിവില്ല. കണ്ണന്താനം എത്തിയ സമയത്ത് ജഡ്ജി എത്തിയിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയിൽ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സ്ഥാനാർഥിക്കൊപ്പം ബി.ജെ.പി. നേതാക്കളുമുണ്ടായിരുന്നു. കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്.


