പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചിരുന്നു.ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.
ഇന്ത്യയിലെ വിദ്യാർഥികളുടെ ഭാവിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല, ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പരീക്ഷകൾ സുതാര്യമാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യം. വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാണ് എന്ന ഉറപ്പും നൽകുന്നു. മുൻ സംഭവങ്ങളിൽ പാഠം ഉൾക്കൊണ്ടാണ് നിയമഭേദഗതി. കേസുകളുടെ വേഗമേറിയ വിചാരണയും ഉറപ്പുവരുത്തുന്നു. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 എൻ ടി എയുടെ മാർഗനിർദ്ദേശങ്ങൾ യു പി എ അവഗണിച്ചതടക്കം മന്ത്രി ഓർമ്മപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകൾ വിശദീകരിക്കുകയും ചെയ്തു.
കേന്ദ്രം വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് ഗൗരവ് ഗോഗോയി മറുപടി നൽകി. കണ്ണിൽ പൊടിയിടാനാണ് നിയമഭേദഗതി. 2024 ലെ നിയമം പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടഞ്ഞില്ല. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടായി. സഞ്ജീവ് മുഖ്യ എന്ന മുഖ്യ പ്രതി 11 മാസം ഒളിവിലായിരുന്നു. പിടിയിലായ ശേഷം ജാമ്യവും ലഭിച്ചു. 2024 ക്രമക്കേട് കുറ്റവാളികളായ 45 പേരിൽ 44 ഉം ജാമ്യത്തിലിറങ്ങി. 2026 ൽ 21 വിദ്യാർഥികൾ ജീവനൊടുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു എന്നാല് ധർമേന്ദ്ര പ്രധാൻ ഇന്നലെ പാർലമെൻ്റിൽ എത്തിയപ്പോൾ എൻഡിഎ അംഗങ്ങൾ സ്വീകരണം സംഘടിപ്പിച്ചു.


