വേദിയില്‍ കയറി സംസാരിക്കുന്ന സ്ത്രീയോട് അവിടെ പോയിരിക്ക് എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി. ബല്‍റാം എംഎല്‍എ. കടക്ക് പുറത്ത്, മാറി നില്ക്ക് അങ്ങോട്ട് എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേതായി ‘അവിടെ പോയിരിക്ക്’ എന്ന ഒരു പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടിയെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഞാനദ്ദേഹത്തെ കുറ്റം പറയില്ല, കാരണം പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോടല്ലാതെ സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപഴകാന്‍ അദ്ദേഹത്തിന് ഈയടുത്തകാലം വരെഅധികം അവസരമുണ്ടായിട്ടില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കടക്ക് പുറത്ത്, മാറി നില്ക്ക് അങ്ങോട്ട് എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേതായി ‘അവിടെ പോയിരിക്ക്’ എന്ന ഒരു പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടിയിട്ടുണ്ട്. ഞാനദ്ദേഹത്തെ കുറ്റം പറയില്ല, കാരണം പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോടല്ലാതെ സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപഴകാന്‍ അദ്ദേഹത്തിന് ഈയടുത്തകാലം വരെ അധികം അവസരമുണ്ടായിട്ടില്ല. മൈക്ക് ഓപ്പറേറ്റര്‍ തൊട്ട് മാധ്യമപ്രവര്‍ത്തകര്‍ വരെ സാധാരണക്കാരായ നിരവധിപേര്‍ അദ്ദേഹത്തിന്റെ ക്ഷിപ്രകോപത്തിന് മുന്‍പും ഇരയായിട്ടുണ്ട്. പക്ഷേ മുഖ്യമന്ത്രി ഒരു വയോധികയെ ആട്ടിയോടിക്കുന്ന ആ വിഡിയോ ശകലം ഒരുപാട് പ്രചരിക്കുന്നത് കണ്ടപ്പോള്‍ രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയ മറ്റൊരു ഹേറ്റ് ക്യാമ്ബയിന് സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്.
ഏതാനും ദിവസം മുന്‍പ് തൃത്താല വെള്ളിയാങ്കല്ലിന് സമീപം ‘ജനങ്ങള്‍ എംഎല്‍എയെ തടയുന്നു’ എന്ന് പറഞ്ഞു കൊണ്ട് സൈബര്‍ വെട്ടുകിളികള്‍ ഒരു വിഡിയോ ശകലം പ്രചരിപ്പിച്ച് ആഘോഷിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അന്നവിടെ കൂടിയ നാട്ടുകാര്‍ക്കെല്ലാം അറിയാമെങ്കിലും പോരാളി ഷാജിയുടെ വേര്‍ഷനാണ് പുറമേയുള്ളവര്‍ക്ക് മുന്പില് കൂടുതലായി എത്തിയത്. ആ ദിവസങ്ങളില്‍ അതിന് മറുപടി പറയാന്‍ എനിക്കും സമയം കിട്ടിയില്ല.
വെള്ളിയാങ്കല്ലിലെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിചാരിക്കാതിരുന്ന സമയത്ത് വീട്ടില്‍ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായ നാട്ടുകാരുടെ പ്രതിഷേധമായിരുന്നു അന്നവിടെ അരങ്ങേറിയത്. എന്നാല്‍ സൈബര്‍ പോരാളികള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് പോലെ എംഎല്‍എക്കെതിരെ ആയിരുന്നില്ല ആ പ്രതിഷേധം, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ തങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. ഇതാവശ്യപ്പെട്ട് വഴിതടയലും ആത്മഹത്യാ ഭീഷണിയും വരെ അവിടെക്കൂടിയ ദുരിതബാധിതരില്‍ ചിലരില്‍ നിന്നുണ്ടായി. ആ സമയത്ത് ഔദ്യോഗിക വാഹനത്തില്‍ അതുവഴി വന്ന പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ജനങ്ങള്‍ വാഹനത്തിന്റെ ചാവി ഊരി വഴിയിലിറക്കി നടത്തുകയും ചെയ്തു. കുറേ ദൂരം നടന്ന് പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് പ്രസിഡണ്ടിന് വീട്ടില്‍പ്പോവാനായത്. പട്ടാമ്ബി പാലം അടച്ചതുകാരണം വഴിതിരിച്ചുവിടപ്പെട്ട വാഹനങ്ങളും ഇവിടെ വന്ന് ബ്ലോക്ക് ആവുന്ന സാഹചര്യം സംജാതമായി. ആംബുലന്‍സുകള്‍ പോലും കടന്നുപോവാന്‍ ബുദ്ധിമുട്ടി.
പാലത്തിന് മുകളില്‍ ഷട്ടര്‍ ഉയര്‍ത്തുന്നവരുടെ ഒപ്പം നില്‍ക്കുകയായിരുന്ന ഞാന്‍ ഈ ബഹളം കേട്ടിട്ടാണ് ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്നത്. മറ്റ് പല ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളുമൊക്കെ പരിസരത്തുണ്ടായിരുന്നു എങ്കിലും അവരൊക്കെ പ്രശ്നത്തിലിടപെടാതെ തന്ത്രപരമായി മാറി നില്‍ക്കുകയായിരുന്നു. തൃത്താലയിലെവിടെയും ജനങ്ങളെ ഭയക്കേണ്ട സാഹചര്യം എനിക്കില്ലാത്തതിനാല്ത്തന്നെയാണ് പ്രതിഷേധിച്ചു നില്ക്കുന്നവരുടെ ഇടയിലേക്ക് ഞാന്‍ ആത്മവിശ്വാസത്തോടെ കടന്നുചെന്നത്. എന്നോടും അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഉദ്യോഗസ്ഥരെ ഹാജരാക്കുന്ന വിഷയം തന്നെയായിരുന്നു. എന്നാല്‍ പ്രകോപിതരായി നില്ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുകൊടുത്താല്‍ എന്തായിരിക്കും ഉണ്ടാവുക എന്ന് ബോധ്യമുള്ളത് കൊണ്ട് അത് സാധ്യമല്ലെന്നുള്ള നിലപാട് കര്‍ക്കശമായിത്തന്നെ അവരോട് പറയേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ ഷട്ടറുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലാണെന്നും അല്‍പ്പസമയം കഴിഞ്ഞ് ചര്‍ച്ച ആവാമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ റോഡ് ഉപരോധം ഒഴിവാക്കാനവര്‍ തയ്യാറായി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ കാണാത്തതിനാല്‍ വീണ്ടും ആളുകള്‍ സംഘടിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ സമാധാനിപ്പിക്കാന്‍ വീണ്ടുമെനിക്ക് ചെല്ലേണ്ടി വന്നു. ഉദ്യോഗസ്ഥരെയും ജനങ്ങളെയും വച്ചുകൊണ്ടുള്ള ഒരു യോഗം ഞാന്‍ തന്നെ പിന്നീട് വിളിച്ച് ചേര്‍ക്കാമെന്നും ജനങ്ങള്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറയാനുള്ള അവസരമൊരുക്കാമെന്നും അതുവരെ എല്ലാവരും സഹകരിക്കണമെന്നുമുള്ള എന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയെ ജനങ്ങള്‍ അവസാനം സ്വീകരിക്കുകയായിരുന്നു. പിരിഞ്ഞുമാറിയ ഇവര്‍ തന്നെയാണ് പിന്നീട് ബാക്കിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും കാര്യമായി സഹകരിച്ചത്. ഇതിനിടയിലെ ഒരു വിഡിയോ ശകലമാണ് എനിക്കെതിരായ രാഷ്ട്രീയ പ്രചരണത്തിനായി സിപിഎം മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത്.
ക്രൈസിസ് സിറ്റുവേഷനുകളില്‍ പകച്ചു നില്ക്കാതെയും ഒളിച്ചോടാതെയും ജനങ്ങള്‍ക്കൊപ്പം നില്ക്കുക, അവര്‍ക്ക് പറയാനുള്ളത് പരമാവധി സംയമനത്തോടെ കേള്‍ക്കുക, ആവുംവിധം സമാധാനിപ്പിക്കുക എന്നതൊക്കെയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തം. ജനങ്ങളുടെ പ്രതികരണം പലപ്പോഴും വൈകാരികമായിരിക്കും. എന്നാല്‍ അവര്‍ക്കടുപ്പമുള്ള ജനപ്രതിനിധികളെ സംബന്ധിച്ച് അത് നൈമിഷികവുമായിരിക്കും. വെള്ളം കയറിയ പല വീടുകളിലും ഞാന്‍ പിറ്റേന്ന് സന്ദര്‍ശനം നടത്തിയപ്പോള്‍ വളരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചതും തലേന്ന് ബഹളം വച്ചവര്‍ തന്നെയായിരുന്നു. ഞാന്‍ ഉറപ്പു നല്കിയ ആ യോഗം മിനിഞ്ഞാന്ന് 22/08/2019 ന് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ദുരിതബാധിതരായ എഴുപതോളം നാട്ടുകാര്‍ക്ക് അതില്‍ പങ്കെടുത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് അവര്‍ക്ക് പറയാനുള്ളതെല്ലാം പറയാന്‍ അവസരമുണ്ടായി. ഭാവിയില്‍ ഇത്തരം സാഹചര്യമാവര്‍ത്തിക്കാതിരിക്കാന്‍ പല ക്രിയാത്മക നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. പരുതൂര്‍, തൃത്താല, പട്ടിത്തറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും അവര്‍ ആരും പങ്കെടുത്തില്ല.
തൃത്താല മഹാരാജാവ് എന്നൊക്കെ ആക്ഷേപിക്കുന്നവര്‍ കാണാതെ പോകുന്നതും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഇത്തരം യാഥാര്‍ത്ഥ്യങ്ങളാണ്. ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവര്‍ കണ്ട് പരിചയിച്ചിട്ടുള്ളൂ എന്നത് അവരുടെ കാഴ്ചയുടെ പരിമിതിയാണ്.