കോട്ടയം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയുടെ പ്രണാമങ്ങൾ ഏറ്റ് വാങ്ങി അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിൽ ഉമ്മൻ ചാണ്ടി അന്തി വിശ്രമത്തിലായി.
പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു.. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്മാരും സഹകാര്‍മികരാകും. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്കാരം നടന്നത്.
എട്ടുമണിക്കു ശേഷമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ പള്ളിയിൽ സംസ്കാരശുശ്രൂഷ ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം.
തലസ്ഥാനത്തെ പുതുപ്പള്ളി വീട്ടിൽ തുടങ്ങി പുതുപ്പള്ളി പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടിയെ ലക്ഷത്തിലധികം പേരാണ് ഒരു നോക്ക് കാണാനെത്തിയത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്കിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്. പ്രതീക്ഷിച്ചതിനേക്കാൾ മണിക്കൂറുകൾ വൈകി രാത്രി ഒമ്പതു മണിയോടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ തുടങ്ങിയിരുന്നു.
🔹തിരുനക്കരയിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ടരയോടെ
ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകി അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ട് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.
🔹തിരുനക്കരയിൽ രാവിലെ 11 ന്
രാവിലെ 11 മണിയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്, രമേഷ് പിഷാരടി തുടങ്ങിയ സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചിരുന്നു.
🔹കാത്തു നിന്നത് ലക്ഷത്തിലധികം പേർ ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിടനല്കാന് എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നു. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്
🔹കോട്ടയത്ത് എത്തിയത് 28 മണിക്കൂർ സമയമെടുത്ത്
തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേര്‍ന്നത് 28 മണിക്കൂറോളം സമയമെടുത്താണ്. . .