കാസര്‍കോട്: നേട്ടങ്ങളെ നുണകൊണ്ട് മൂടാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നതെന്നും പിണറായി പറഞ്ഞു. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്നതെന്ന് അദ്ധേഹം ചോദിച്ചു.
മസംസ്ഥാനങ്ങള്ക്കുള്ള നികുതി വിഹിതം വെട്ടി കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിലൂടെ രണ്ടു സംസ്ഥാനങ്ങളെയും ഒറ്റയടിക്ക് അപമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അഴിമതി എന്ന മോദിയുടെ പരാമര്‍ശം തെറ്റാണ്. ഇന്ത്യയില്‍ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ മാനദണ്ഡങ്ങള്‍ പോലും മോദി പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ല. ബിജെപി നല്കുന്ന പരസ്യങ്ങളില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മോദിയും രാഹുലും തെറ്റായ കാര്യങ്ങള്‍ പറയുന്നു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ശക്തമായ നിലപാട് രാഹുലില്‍ നിന്ന് ഉണ്ടാകുന്നില്ല. രാജ്യത്തെ നയിക്കാനുള്ള കരുത്ത് രാഹുല്‍ ഗാന്ധിക്കില്ല. നിര്‍ണ്ണായക സമയത്ത് പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ് ഓടിയ നേതാവാണ് രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തിന് ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നു. വയനാട്ടില്‍ മത്സരിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിര്‍ക്കാന്‍ രാഹുല്‍ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാര്‍ട്ടി പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വി ഡി സതീശന്റെ തലയ്ക്ക് എന്തോ പറ്റിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യത വേണം. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതിയെക്കുറിച്ച് ഇല്ലെന്നു താന്‍ പറഞ്ഞു, എന്നാല്‍ ആരോപണം ഉന്നയിച്ചയാളെ സതീശന് കളിയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.