സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആ ഭയപ്പാട് ഉള്ളതിനാല്‍ ഇരുകൂട്ടരും വെപ്രാളം കാട്ടുകയാണ്. എന്‍ഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും എതിരല്ലെന്നും കോടിയേരി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇപ്പോള്‍ ആക്ഷേപവിധേയനായ എം ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥന് എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന് കാട്ടിയതെന്നും കോടിയേരി പറഞ്ഞു. ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ കരാര്‍ നിയമനത്തില്‍ വിവാദവനിത വ്യാജസര്‍ട്ടിഫിക്കറ്റ് മുഖാന്തരം കയറിക്കൂടിയതും കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍വിളി പട്ടികയില്‍ ശിവശങ്കറിന്റെ പേര് വന്നതുമായുള്ള വിഷയങ്ങളില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അന്വേഷണറിപ്പോര്‍ട്ടില്‍ ശിവശങ്കര്‍ അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡു ചെയ്തു കൊണ്ടുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.
ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേല് ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോര്‍ട്ടിനായി കാക്കുകയും ചെയ്തത്. ഇത് തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുള്ള ഒരു കൈയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അത് ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യം ശിവശങ്കറിന്റെ പേരില്‍ എല്‍ഡിഎഫിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാക്കള്‍ മറക്കണ്ട. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഗൗരവമുള്ളതാണ്. സൗഹൃദത്തില്‍ കഴിയുന്ന രണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ മതിയാകും.
കള്ളക്കടത്ത് സ്വര്‍ണത്തിന്റെ പണം തീവ്രവാദികളിലേക്ക് എത്തുന്നുയെന്നാണ് എന്‍ഐഎ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ പിടികൂടിയതിനുപുറമെ പിടികൂടാത്ത കള്ളക്കടത്തുകളും നടന്നിട്ടുണ്ടെന്ന് എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളവും അതിലെ സുരക്ഷയും ബാഗേജ് പരിശോധനയുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള വകുപ്പുകളും ഉദ്യോഗസ്ഥന്മാരും സംവിധാനങ്ങളുമാണ് നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ പിടികൂടപ്പെടാത്ത സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം പറയേണ്ടത് സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്രസര്‍ക്കാരാണ്. ഇതില്‍ മോഡി സര്‍ക്കാരിനെപ്പോലെതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ കേന്ദ്രസര്‍ക്കാരിനും കുറ്റകരമായ ഉത്തരവാദിത്തമുണ്ട്. യു എ ഇ കോണ്‍സുലേറ്റിലെ ഒന്നിലധികം സ്വാധീനമുള്ള ഉദ്യോഗസ്ഥരും അതില്‍ ഒരു സ്ത്രീയും കേസില്‍ പ്രതികളായത് സംഭവത്തിന്റെ പൊതുജനശ്രദ്ധ വര്‍ധിപ്പിച്ചു. മൂന്നാമത്തെ ഘടകമാകട്ടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാള്‍ വിശിഷ്യാ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവിയിലുള്ളയാള്‍ കള്ളക്കടത്ത് കേസിലെ പ്രതിയായ വനിതയുമായി നേരത്തേമുതല്‍ സൗഹൃദബന്ധം സ്ഥാപിച്ചു എന്ന ആക്ഷേപമാണ്.
ഈ മൂന്ന് ഘടകം പരിശോധിച്ചാല്‍ അതില്‍ ഒന്നിലും എല്‍ഡിഎഫ് സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ പഴിക്കാന്‍ വകയില്ലെന്ന് നിഷ്പക്ഷതയോടെ വിലയിരുത്തുന്ന ആരും സമ്മതിക്കും. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോ കാര്യാലയത്തിന്റെ മേല്‍വിലാസം ഉപയോഗിക്കുന്ന മുന്‍ ഉദ്യോഗസ്ഥരോ വിമാനത്താവളവുമായി ബന്ധപ്പെട്ടോ അല്ലാതെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അടക്കം ശ്രദ്ധയില്‍ കൊണ്ടുവരേണ്ട നിയമപരവും വ്യവസ്ഥാപിതവുമായ ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. അതിനാല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയോ മുന്‍ ഉദ്യോഗസ്ഥരുടെയോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യഥാസമയം അധികാര കേന്ദ്രങ്ങളെ ധരിപ്പിക്കാത്തതിന് മറുപടി നല്‍കേണ്ടത്


