തിരുവനന്തപുരം: എതിര്‍പ്പ് ഉന്നയിക്കുന്നവരോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള അതേ സമീപനം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗിയും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ചെന്നിത്തല നിയമസഭയിൽ ചോദിച്ചു.
സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയെ അധിക്ഷേപിച്ച 119 പേര്‍ക്കെതിരെ ഈ സർക്കാരിന്റെ കാലത്ത് കേസെടുത്തെന്ന് സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചെന്നും സര്‍ക്കാരിന്റെ രേഖകൾ പറയുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചവരിൽ 12 പേർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഒരാൾ കേന്ദ്രസർക്കാർ ജീവനക്കാരനുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വിമര്‍ശനം ഉന്നയിച്ചതിന് ലക്നൌവില് പത്രക്കാരെ ജയിലിലിട്ട യോഗി ആദ്യത്യനാഥും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന ഭരണം ഏകാധിപത്യവും ഫാസിസവുമാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ വൈരികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ യു ഡി എഫ് ശക്തമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.


