കൊച്ചി: ഭാവി തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് അദ്ധേഹം പറഞ്ഞു. കേരളത്തിലെ പല പ്രശ്നങ്ങൾക്കും കാരണം കണ്ടെത്തി പരിഹാരം വേണമെന്നും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ ജനങ്ങളുടേതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കർ സംവാദത്തിൽ സംസാരിക്കവെയാണ് തരൂർ തന്റെ ഭാവിയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
കേരള മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്നതായിരുന്നു ചോദ്യം. തരൂരിന്റെ മറുപടിയിലാണ് മുഖ്യമന്ത്രി ആഗ്രഹം തുറന്ന് പറഞ്ഞത്.
പ്രവർത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തരൂർ തള്ളിക്കളയുന്നില്ല. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായി രഹസ്യമായി പിന്തുണ നൽകിയവരുണ്ട്. അവരുമായി ചർച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എൻഎസ്എസ് വേദിയിൽ പറഞ്ഞത് തമാശയായിരുന്നു. ജനറൽ സെക്രട്ടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞത് മാത്രമാണ് വാർത്തയായത്. കേരള രാഷ്ട്രീയത്തിൽ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.