കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എ പി സുന്നി വിഭാഗം ഇക്കുറി യുഡിഎഫിനെ പിന്തുണച്ചേക്കും. മണ്ഡലത്തിൽ 16,000ത്തോളം വോട്ടുകൾ ഉണ്ടെന്നാണ് എ പി വിഭാഗത്തിന്റെ അവകാശവാദം. ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെന്ന പോലെ മഞ്ചേശ്വരത്തും കാന്തപുരം വിഭാഗം എൽഡിഎഫിനായിരുന്നു ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും പിന്തുണ നൽകി വന്നത്. ഇ കെ വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന മുൻ എംഎൽഎ പി ബി അബ്ദുൾ റസാഖിനോട് എ പി വിഭാഗം കൂടുതൽ അകലം പാലിക്കുകയും ചെയ്തു. മാത്രമല്ല ഒരു വിഭാഗം എ പി വോട്ടുകൾ ബിജെപിക്ക് മറിച്ചെന്നും ആരോപണമുണ്ടായി.
എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിനു തൊട്ടടുത്തെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വിവിധ മുസ്ലിം സമുദായ ഗ്രൂപ്പുകൾക്കൊപ്പം എ പി സുന്നി വിഭാഗവും യുഡിഎഫ് പക്ഷത്തേയ്ക്ക് ചാഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ പി വിഭാഗം രാജ്മോഹൻ ഉണ്ണിത്താനാണ് പിന്തുണ നൽകിയത്.


