ഭാരതത്തിനാകെ മാതൃകയായ കാരുണ്യ പദ്ധതി പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ നടപ്പാക്കുന്നതിനു സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആക്ടിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ . കെ. എം. മാണി ആവിഷ്ക്കരിച്ച സ്വപ്ന പദ്ധതിയായ കാരുണ്യ പദ്ധതിയിലൂടെ 2.39 ലക്ഷം പേർക്കായി 2318 കോടി രൂപയുടെ ചികിത്സാ അനുമതിയാണ് നല്കിയത്. .കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ തിരുവനന്തപുരം കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- പ്രതിഷേധ ധര്ണയില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു .
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്രയമായിരുന്ന കാരുണ്യ പോലൊരു മാതൃകാ പദ്ധതി ഇൻഷുറൻസ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിനു വിടുന്നത് ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഒരു രൂപ പോലും സർക്കാരിനു ചെലവില്ലാതെ ലോട്ടറിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. ചികിത്സാ തുക ലഭിക്കാൻ ആരുടേയും ശുപാർശ വേണ്ട. ഇൻഷുറൻസ് പദ്ധതി വരുന്നതോടെ പ്രീമിയം അടക്കാൻ എല്ലാവരും നിർബന്ധിതരാകും. അംബാനി- അദാനിമാർക്കു വേണ്ടി നടത്തുന്ന പദ്ധതിയാണിത്. ഇതു പാവപ്പെട്ടവർക്കും സാധാരണക്കാർക്കും തിരിച്ചടിയാകുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധ ധർണ്ണയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ , അഡ്വ. തോമസ് ഉണ്ണിയാടൻ, അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ,പ്രൊഫ. ഡി.കെ ജോൺ, സാജൻ ഫ്രാൻസിസ്, അഡ്വ.മാത്യം ജോർജ്, സജി മഞ്ഞക്കടമ്പിൽ, വർഗീസ് മാമൻ,എബ്രഹാം കലമണ്ണിൽ, വി. ജെ. ലാലി, കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള , താന്നിവിള ശശിധരൻ എന്നിവർ പ്രസംഗിച്ചു.