തിരുവനന്തപുരം : കോർപറേഷനെ മറയാക്കി വായ്പാ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരരില്‍ ഒരാൾ അറസ്റ്റിൽ. കോർപറേഷൻ ജീവനക്കാരിയെന്ന രീതിയിൽ ആൾമാറാട്ടം നടത്തി തട്ടിപ്പിന് ചുക്കാൻ പിടിച്ച അനുവിനെയാണ് ഫോർട്ട് സി.ഐ വി.ഷിബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തട്ടിയെടുത്ത 35 ലക്ഷത്തിൽ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. ചെറിയതുറയിലെ സ്ത്രീകളുടെ സംഘങ്ങളെ കൂടാതെ കൂടുതൽ സ്വയം സഹായ സംഘങ്ങളുടെ വായ്പയും സംഘം തട്ടിയെടുത്തെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങൾക്ക് നൽകിയ വായ്പയ്ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങള്‍ക്ക് നല്കിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പിന്റെ വ്യാപതി വർധിച്ചത്.
തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇൻഡ്യൻ ബാങ്ക് ഈഞ്ചക്കൽ ബ്രാഞ്ച് മാനേജരെയും പ്രതി ചേർത്തു. വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങൾ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാൻസി സ്റ്റാർ ഉടമ അനീഷ് ഒളിവിലാണ്. ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികൾ.