തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം മടങ്ങുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികള്‍ അറസ്റ്റില്‍.വിളപ്പില്‍ശാല പോലീസാണ് പ്രതികളെ പിടികൂടിയത്. പേയാട് കാട്ടുവിള ഗീതാ ഭവനില്‍ ശ്രീകുമാറിന്റെ മകൻ അനന്തു(19)വിനെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്.
കേസില്‍ മലയിന്‍കീഴ് അന്തിയൂര്‍കോണം പ്ലാവിളകലയ പുത്തന്‍വീട്ടില്‍ അഖില്‍ കുമാര്‍ (24), പൂയം മില്‍ക്ക് കോളനിക്ക് സമീപം സുരയ്യ മന്‍സില്‍ അര്‍ഷാദ് (28), ബീമാപള്ളി പത്തേക്കര്‍ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയില്‍ ഫിറോസ് ഖാന് (35) തുടങ്ങിയവരാണ് അറസ്റ്റിലായത്.
പേയാടിന് സമീപം കാട്ടുവിള ഭാഗത്ത് വച്ച് ബുധനാഴ്ച രാത്രി 8.45നാണ് അനന്തുവിനെ തട്ടിക്കൊണ്ട് പോയത്. സംഭവം. ബീമാപള്ളി ഭാഗത്ത് നിന്നും എത്തിയ സംഘം കാട്ടാക്കട, മലയിന്‍കീഴ് സ്വദേശികളുടെ സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി.
ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി വന്ന സംഘം അനന്തുവിനെ മാരകമായി ആക്രമിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോയത്. എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനത്തിലിരുന്ന് ബഹളം വച്ച അനന്തുവിനെ സ്കൈലൈന്‍ ചെറുകോട് ഭാഗത്ത് വച്ച് വാഹനത്തില്‍ നിന്നിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. അവിടെ നിന്നും ഇയാളെ ബീമാപള്ളി ഭാഗത്തേക്ക് കൊണ്ടു പോയി.
യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന വിവരം ലഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ കാട്ടാക്കട കിള്ളിയില്‍ വച്ച് സംഘത്തെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അനന്തുവിനെ അവശനിലയില്‍ പൂന്തുറ ഭാഗത്ത് വച്ച് കണ്ടെത്തി.
വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ എന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ആശിഷ്, എസ്ഐ ബൈജു, സിപിഒമാരായ പ്രദീപ്, അരുണ്‍, രജീഷ്, വിനോദ്, അഖില്‍ കൃഷ്ണന് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.