കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡിയുടെ അന്വേഷണവും തുടങ്ങി.
പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡിക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ എം.എൽ.എ. പ്രഖ്യാപിച്ച പുനർജനി പദ്ധതിക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരുന്നത്.
പ്രദേശത്ത് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനായി വിദേശത്ത് നിന്നടക്കം പണം കൈപ്പറ്റി എന്നുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് രഹസ്യപരിശോധന നടത്തിയിരുന്നു. പിന്നാലെ സർക്കാർ അനുമതിയോടെ അന്വേഷണത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ഇ.ഡിയും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധന. പ്രാഥമികാന്വേഷണം പൂർത്തിയാക്കി,ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടർനടപടികളിലേക്ക് ഇ.ഡി.കടക്കും. പരാതിക്കാരുടേയും സംഭവവുമായി ബന്ധപ്പെട്ടവരുടേയും മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇ.ഡി. വിജിലൻസിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.
Content Highlights: probe against opposition leader vd satheesan enforcement directorate