മലപ്പുറം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ലീഗ് അഖിലേന്ത്യാ നേതൃത്വം പ്രതികരിക്കുന്നില്ലെന്ന് കടുത്ത വിമര്‍ശം. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രതികരിക്കാന്‍ പോലും അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീനോ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോ തയ്യാറായിട്ടില്ലെന്ന് ലീഗിന്റെ വിവിധ സംസ്ഥാന ഘടകങ്ങള്‍ വിമര്‍ശിച്ചു.
യുപിയിലെയും ജഹാംഗീര്‍പുരിയിലെയും ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധിക്കാനോ ഭയന്നു കഴിയുന്നവരെ അവിടെയെത്തി ആശ്വസിപ്പിക്കാനോ നേതാക്കള്‍ തയ്യാറായില്ല. ലീഗിന്റെ വിവിധ സംസ്ഥാന ഘടകങ്ങളാണ് അഖിലേന്ത്യാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തുന്നത്.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്നാണ് പേരെങ്കിലും ലീഗിനെ കേരള വിലാസം പാര്‍ട്ടിയായി ഒതുക്കുകയാണെന്നാണ് വിവിധ സംസ്ഥാന ഘടകങ്ങളുടെ പരാതി. ഒരു വര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ ലീഗില്‍ അമര്‍ഷം പുകയുകയാണ്. കേരള പാര്‍ട്ടിയുടെ അമിതാധികാരത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഘടകം ലീഗ് ലയനം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. ഇതേ പരാതിയുന്നയിച്ചാണ് യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ബംഗാള്‍ സ്വദേശി സാബിര്‍ ഗഫാര്‍ ഒരു വര്‍ഷം മുമ്പ് രാജി വച്ചത്.
ആന്ധ്ര, തെലങ്കാന, ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങളിലെ ലീഗിലും പ്രതിഷേധമുയര്‍ന്നു. ഇവിടങ്ങളിലെ ഭാരവാഹികള്‍ അന്ന് സോഷ്യല്‍ മീഡിയയിലൂടെ അഖിലേന്ത്യാ നേതാക്കള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയ വനിതാ ലീഗ് നേതാവ് ഫാത്തിമ മുസഫറിനെ വനിതാ ലീഗ് അഖിലേന്ത്യാ പ്രസിഡന്റാക്കി. അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഇപ്പോഴും തമിഴ്നാട് സംസ്ഥാന പ്രസിഡന്റ്. ഇദ്ദേഹം സംസ്ഥാന പ്രസിഡന്റുസ്ഥാനം ഒഴിയണമെന്ന് ആവശ്യമുയര്‍ന്നിട്ടും തയ്യാറായില്ല.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും കണ്ട ഭാവം നടിക്കുന്നില്ല.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരു ഉയര്‍ന്ന നേതാവ് ഈ വിഷയം ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ ദേശീയ ഓഫീസ് തുറക്കാനുള്ള ലീഗ് ദേശീയ സമ്മേളന തീരുമാനം അട്ടിമറിച്ചതായും എറണാകുളത്തെ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങളിലെ ലീഗ് ഘടകങ്ങളും മഹാരാഷ്ട്രയ്ക്ക് സമാനമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.